ആസാദ് ഇഫക്ട്, ജമ്മു കശ്മീരിൽ കോൺഗ്രസ് തകർന്നടിയുമോ? രാജിക്കൊരുങ്ങി 100 ഓളം നേതാക്കൾ

ശ്രീനഗർ: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണ അറിയിച്ച് ജമ്മു കശ്മീരിൽ 100 ഓളം നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പുതിയ പാർട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി 100 ഓളം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് ഗുലാം നബി ആസാദിനൊപ്പം അണിചേരുമെന്നാണ് വിവരം. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. ജമ്മു കശ്മീർ മുൻ ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസ് നേതാവുവായ ഗുലാം ഹൈദർ മാലിക്ക് ഉൾപ്പെടെ 12 ലധികം നേതാക്കൾ ആസാദിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ നേതാക്കൾ

കോൺഗ്രസ് വിടാൻ ഒരുങ്ങുന്നത്.
കോൺഗ്രസ് വിടാൻ തീരുമാനിച്ചുവെന്നും ഗുലാം നബി ആസാദിനൊപ്പം ചേരുമെന്നും താരാ ചന്ദ് ദേശീയ മാധ്യമമായ എൻഡിടിവിയോട് പറഞ്ഞു. താരാ ചന്ദിനു പുറമേ മുൻ മന്ത്രിമാരായ അബ്ദുൾ മജീദ് വാനി, മനോഹർ ലാൽ ശർമ്മ, ഗാരു റാം, മുൻ എംഎൽഎ ബൽവാൻ സിങ് എന്നിവരും രാജിവെച്ചേക്കും. മുൻ മന്ത്രിമാരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആസാദിനു പിന്തുണ അറിയിച്ച് കഴിഞ്ഞദിവസം പാർട്ടി വിട്ടിരുന്നു.

കോൺഗ്രസിൻ്റെ ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളും ആസാദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ 95 ശതമാനം പാർട്ടി പ്രവർത്തകരും കോൺഗ്രസിൻ്റെ പഞ്ചായത്ത്, ജില്ലാ ഡവലപ്പ്മെൻ്റ് കൗൺസിൽ അംഗങ്ങളും തന്നോടൊപ്പം ചേർന്നുവെന്നു ഗുലാം നബി ആസാദ് അവകാശവാദം ഉന്നയിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് മുൻ ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസ് നേതാവുവായ ഗുലാം ഹൈദർ മാലിക്ക് ഉൾപ്പെടെയുള്ള നേതാക്കളും ജമ്മു ആൻ്റ് കശ്മീർ അപ്നി പാർട്ടിയുടെ പ്രമുഖ നേതാക്കളും ആസാദിന് പിന്തുണയറിയിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസ് വിട്ടവരിൽ മുൻ കത്വ എംഎൽഎ ബനിയും മുൻ എംഎൽസിമാരായ സുഭാഷ് ഗുപ്ത, ശാം ലാൽ ഭഗത് എന്നിവരും ഉൾപ്പെടുന്നു.

ജമ്മു കശ്മീർ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹേശ്വർ സിങ് മൻഹാസും പാർട്ടിക്ക് രാജിക്കത്ത് നൽകിയിട്ടുണ്ട്. അപ്നി പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ അടക്കമാണ് ആസാദിനൊപ്പം ചേർന്നത്. അതേസമയം പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിൽ പ്രതികരണവുമായി ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂൽ രംഗത്തെത്തി. പുതിയ കാഴ്ചപ്പാടുള്ള പുതിയ മുഖങ്ങളെ തങ്ങൾ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നായിരുന്നു വികാർ പറഞ്ഞത്.

spot_img

Related Articles

Latest news